ഫോർട്ടുകൊച്ചി : കടുത്ത ചൂടും കൊതുകുശല്യവും മൂലം ദുരിതത്തിലായ പള്ളുരുത്തി പെരുമ്പടപ്പ് നിവാസികൾക്ക് ഇടിത്തീയായി വൈദ്യുതി ഇല്ലാത്ത രാത്രി. തിങ്കളാഴ്ച രാത്രി 11 ഓടെ ആദ്യം കറണ്ടു പോയി പിന്നീട് പുലർച്ചെ 2.30 വരെ അഞ്ച് മിനിറ്റ് ഇടവേളയിൽ കറണ്ട് വന്നും പോയി നിന്നു.
കുട്ടികളും പ്രായമായവരും രോഗികളായവരും ഉൾപ്പെടെയുള്ള നാട്ടുകാർ കടുത്ത ചൂടിൽ ഉരുകിയൊലിച്ചു. കിടപ്പു രോഗികൾ പലരും അവശതയിലായി. കുഞ്ഞുകുട്ടികൾ ഉൾപ്പെടെയുള്ളവരുമായി പൊതു റോഡിലും വീടിന്റെ
ടെറസിലും നാട്ടുകാർ അഭയം തേടി. കടുത്ത ചൂടിനൊപ്പം കൊതുകശല്യം കൂടിയായപ്പോൾ പെരുമ്പടപ്പു നിവാസികൾക്ക് അക്ഷരാർഥത്തിൽ ഒരു രാത്രി മുഴുവൻ ദുരിതരാത്രിയായി മാറി.
ഇന്നലെ പുലർച്ചെ തുടങ്ങിയ അറ്റകുറ്റപണികളുടെ പേരിൽ രാത്രി ഏഴ് വരെ കറണ്ടില്ലാതെ ജനം വലഞ്ഞു.
ടാങ്കിൽ കുടിവെള്ളം നിറക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ മുടങ്ങിയതുംജനത്തെ വലച്ചു വൈദ്യുതി ബോർഡിന്റെ നിയന്ത്രണത്തിനു പിന്നാലെ നിരന്തരമായുള്ള കറണ്ടുപോക്ക് വലിയ ദുരിതമായി മാറുകയായിരുന്നു.പെരുമ്പടപ്പ്, കോണം, ചേമ്പുംകണ്ടം ,ശ്രീനാരായണ റോഡ് തുടങ്ങിയ സ്ഥലങ്ങളിലാണ് ജനം ദുരിതത്തിലായത്.